Story Transcript
ജ്വാല
എഡിറ്റോറിയൽ
ചെറിയൊരനക്കം.... കൂവൽ.... ഒരു പൊട്ടിച്ചിരി മുഷ്ടിചുരുട്ടിയ മുദ്രാവാക്യം തെരുവോരങ്ങൾ പുതിയ കാലടികൾക്കായ് കാതോർക്കുന്നു.
കൺവീനർ രജനി . (കെ.എസ്.ടി .എ . സബ്ജില്ലാ കമ്മറ്റി അംഗം)
2
പ്രസാദ് .കെ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം
സഖാക്കളേ , കെ.എസ്.ടി.എ തൃത്താല സബ്ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു" ഇ "മാഗസിൻ തയ്യാറാക്കുന്നതായി അറിഞ്ഞു. നമ്മുടെ മേഖലയിൽ 75 % ത്തിൽ അധികം അധ്യാപികമാരാണ്. തീർച്ചയായും ഇത്തരം ഇടപെടലുകൾ മുന്നേറ്റത്തിന് കാരണമാകും. അഭിവാദ്യങ്ങൾ
3
ഷാജു പി.പി കെ എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി കെ.എസ്.ടി.എ യുടെ സബ്ജില്ലാ വാർഷിക സമ്മേളനത്തിന്റെഭാഗമായി തൃത്താല കെ.എസ്.ടി.എ വനിതാ സബ് കമ്മിറ്റി അധ്യാപകർക്കായി ഒരു ഡിജിറ്റൽ മാഗസിൻ ഇറക്കാൻ തീരുമാനിച്ച വിവരം വളരെ സന്തോഷത്തോടെയാണ് കേട്ടത്. നമ്മുടെ ഇടയിലുള്ള അധ്യാപകരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ച് അധ്യാപകരെ ഉയർന്ന തലങ്ങളിലേക്കെത്തിക്കുന്നതിനും ഇത്തരം ഇടപെടലുകൾ തീർച്ചയായും സഹായിക്കും. കോവിഡിന്റെ ആ കാലത്തും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുക്കുകയുണ്ടായി. തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് അധ്യാപകരുടെ പ്രത്യോകിച്ച് അധ്യാപികമാരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നേതൃത്വ പരമായി ഇടപെടാൻ നമ്മുടെ സബ്ജില്ലാ ഘടകത്തിനു കഴിയട്ടെ എന്നു കൂടി ഈ സന്ദർഭത്തിൽ ആശംസിക്കുന്നു.
4
ബാലകൃഷ്ണൻ. ഇ ജില്ല എക്സിക്യുട്ടീവ് കെ.എസ്.ടി എ മുപ്പത്തിരണ്ടാം സബ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മഹിളാ സബ് കമ്മറ്റി നേതൃത്വം കൊടുത്ത് തയ്യാറാക്കുന്ന ഇ-മാഗസിന് എല്ലാവിധ ഭാവുകങ്ങളും. അധ്യാപകരുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
5
ശ്രീകല ജില്ലാ എക്സിക്യൂട്ടീവ് തൃത്താല വനിതാ സബ്കമ്മറ്റിയുടെ ഓൺലൈൻ മാസികക്ക്‌എല്ലാവിധ ആശംസകളും, അഭിവാദ്യങ്ങളും.മനസ്സിൽ കവിതകളും കഥകളും, വായനക്കുറിപ്പുകളും നിറഞ്ഞ എഴുത്തുകാർക്കും ആശംസകൾ, അഭിനന്ദനങ്ങൾ
6
ദേവരാജൻ .പി കെ.എസ്.ടി എ സബ് ജില്ല സെക്രട്ടറി കെ .എസ്. ടി .എ സബ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വനിതാ സബ് കമ്മറ്റി തയ്യാറാക്കുന്ന മാഗസിന് അഭിവാദ്യങ്ങൾ നാളെയുടെ കരുത്താവട്ടെ ഓരോ വാക്കും....
7
ഉണ്ണികൃഷ്ണൻ കെ.വി സബ് ജില്ലാ പ്രസിഡണ്ട് ആശയങ്ങൾ, അക്ഷരങ്ങളായ് പെയ്തിറങ്ങി , നീർ ചാലായ് , നദികളായ് , പ്രളയമായ് പരന്നൊഴുകി കടപുഴക്കീടട്ടെ കെട്ട കാലം വളർത്തിയ പടുമരങ്ങളെയൊക്കെയും..... അഭിവാദ്യങ്ങൾ
8
ഉള്ളടക്കം പറന്നകന്ന അപ്പൂപ്പൻതാടി പരിഭവം
വിഹ്വലതകൾ. ഹൈക്കു കവിതകൾ തടവ് ഋതുഭേതങ്ങള്‍ അഹംബ്രഹ്മാസ്മി ഒരു പൊതുസ്വകാര്യം അടുക്കളകണ്ണാടികള്‍ കടല്‍പ്പാലം
ഒറ്റപ്പെടലിന്റെതീരം കുന്ന് കുട്ടിക്കാലം കരിക്കോട്ടക്കരി അഥവാ കറുത്തവന്റെ കഥ യാത്ര
9
കണ്ണാന്തളി നാലുകെട്ടുകള്‍ക്ക് ഒരു മൃതിശാന്തിഗീതം മരണം വെളുത്തമൂക്കുത്തി കണ്ണുകള്‍ ചേര
10
പറന്നകന്ന അപ്പൂപ്പൻതാടി പ്രിയപ്പെട്ട ഉണ്ണി... നീയില്ലാതെ, നിന്റെ കിളികൊഞ്ചലുകളില്ലാതെ എന്റെ രാപകലുകൾ ശൂന്യതയാൽ നിറയുന്നു. നിന്റെ ലോകം എനിക്ക് ചുറ്റുമാണ് എന്നറിഞ്ഞ നാൾ മുതൽ ഞാനും, നിന്നോളം ചെറുതാകാൻ പഠിച്ചു. നിന്റെ കൊച്ചു ലോകവും, കുഞ്ഞു കൺകളിൽ ഇതൾവിരിയുന്ന കൗതുകങ്ങളും എല്ലാം.. എന്റെ മുന്നിലെ തുറന്ന പുസ്തകങ്ങളായി. ആ കൊച്ചു കൈകളിൽ ഞാൻ വച്ചുതന്ന അപ്പൂപ്പൻതാടി പോലെ നിന്റെ കിനാക്കളും പറന്നകലുമെന്ന് ആരറിഞ്ഞു... നീ ഉപേക്ഷിച്ചു പോയ നിന്റെ കളിപ്പാട്ടങ്ങളിൽ ഞാനെന്റെ ബാല്യം മറന്നു വച്ചു.. നിൻ സാമിപ്യം എന്നെന്നും കൊതിച്ചു ഞാൻ ഉണ്ണി.., എൻ പേരിനൊപ്പം നിന്നെയും ചേർത്തു വയ്ക്കുന്നു. ആർക്കും അടർത്തി മാറ്റാനാവാത്ത വിധം അതെന്നിൽ ചേർന്നിരിക്കുന്നു.. ഈ ഏട്ടന്റെ സ്നേഹത്തിനു തുല്യമൊരു സ്നേഹം കുഞ്ഞനുജാ.. ഇനി നിനക്കായ് സ്വർഗ്ഗം കനിഞ്ഞു നൽകിടട്ടെ..
സുശീലബാബുരാജ് വട്ടംകുളം 11
പരിഭവം മഴച്ചിത്രങ്ങളെ തേടി ഞാൻ പോകാറില്ല. അവയെല്ലാം എന്നെ തേടി വരികയാണ് പതിവ്. എല്ലാ സ്ഥലങ്ങളിലും ശ്രദ്ധിച്ചിട്ടുണ്ട്. അവൾക്ക് സ്ഥായിയായി ഒരു രൂപമേ ഉള്ളൂ. പക്ഷെ പ്രത്യക്ഷത്തിൽ അങ്ങനല്ലതാനും. അതെന്നെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കിയത്. അവളെ ഏത് രൂപത്തിൽ പ്രണയിക്കണം? അതായിരുന്നു മനസ്സ് മുഴുവനും. എത്ര ദിനരാത്രങ്ങൾ അങ്ങനെ കഴിച്ചു വെന്നത് നിഗൂഢമായ ഓർമ്മയാണിന്ന്. പലപ്പോഴും അവളുടെ വരവ് ഞാനറിയാറില്ല എന്നത് മൂടിവെയ്ക്കാനാകാത്ത മറ്റൊരു സത്യം. സ്വാർത്ഥതയുടെ ഭാണ്ഡക്കെട്ടുകൾ പേറി എന്റെ തോളുകൾ ഇടിഞ്ഞു തൂങ്ങിയിരുന്നു. വൈരൂപ്യം മറയ്ക്കാനുള്ള നെട്ടോട്ടത്തിനിടയിൽ എനിക്ക് നഷ്ടമായത് എന്റെ പ്രണയം തന്നെ ആയിരുന്നു. ഇന്നിറയത്ത് വീണ തുള്ളികളും അത് തന്നെ പറഞ്ഞു. കുഞ്ഞുപരിഭവങ്ങളിൽ അവൾ പറയാതെ ഒളിപ്പിച്ചതും എന്നോടുള്ള പ്രണയമായിരുന്നു എന്ന്. രശ്മി പ്രസാദ്
12
വിഹ്വലതകൾ പെയ്തിറങ്ങാത്ത കണ്ണുനീരെല്ലാം ഒരു നേരിപ്പോടായ് നീറിനിന്നു സ്വാർത്ഥ മോഹത്തിനുഷ്ണ ഭൂവിൽ നീതിബോധങ്ങൾ വെന്തുരുകി വ്യർത്ഥ നിനവുകൾ ചിതയിലിട്ട് കത്തിയെരിഞ്ഞത് ചാരമായി ജീർണ്ണിച്ച ജീവിതപാതകളിൽ പാഥേയം ഉണ്ണുവാൻ യാത്രയാവാം നഗ്ന സത്യങ്ങൾ തിളയ്ക്കുന്നൊരാ സങ്കൽപ്പലോകങ്ങൾ വെട്ടിമാറ്റാം നേരുകൾ മൊത്തമായറ്റിടുന്ന പുത്തനാം ലോകത്തിൽ എത്തിനോക്കാം ഒപ്പത്തിനൊപ്പമായി മത്സരിക്കാം ഞാനെന്ന തോന്നലിൽ ഊറ്റമാകാം വെട്ടിപിടിക്കുക ജാഗ്രതയാൽ ജന്മങ്ങൾ കുഴിവെട്ടിമൂടുവനായി ബന്ധങ്ങൾ ചിതലരിച്ചുഴലുകയായി പുറ്റുകൾ പെരുകുന്നുള്ളിലെല്ലാം ജീവിതനാടകശാലകളിൽ പുതിയമുഖമൂടി എടുത്തണിഞ്ഞു ഉള്ളിൽ പകയുടെ കനലെരിച്ചു പുഞ്ചിരി കൊണ്ടു മറച്ചു വച്ചു ഊഷരമായൊരുൾതടത്തിൽ നിഷ്ഠൂര ചിന്തകൾ കൂടുകൂട്ടും ആർദ്ര ഹൃദയങ്ങൾ എന്നേക്കുമായി ഏതോ വിദൂര സ്വപ്നമാകും നേരും നെറിയുമണഞ്ഞു പോകും ഗീർവാണ ഗർവുകൾ ഉണർന്നു പാടും
13
തന്ത്രങ്ങൾ കെട്ടിപ്പടുത്തിടുന്നു അന്യോന്യം പോരിനായി കോർത്തിടുന്നു അപ്രിയ സത്യങ്ങൾ പല്ലിളിക്കും പൊങ്ങച്ചസഞ്ചികൾ തോളിലേറ്റി അഭിനവ രാവണർ ഏറ്റുപാടും ധാടിയും ധാർഷ്ട്യവും ഒത്തുചേർന്ന് ധൂമ പടലത്തിലാണ്ടു നമ്മൾ മോചിതരാവാതെയീ മറയിൽ കാലങ്ങൾ പിന്നിട്ടു പോക്കിടുന്നു വിഹ്വലമായൊരാ ശൈത്യഭൂമി പൊഴിയുന്നിലകൾ പോലെ നമ്മൾ വേറിട്ടു പാറിപ്പറക്കുവാനായി ഓരോ തളിരും പൂവിടുന്നു പൂത്തുലഞ്ഞോരാ പൂങ്കാവനം കാണാ കിനാവുകളായി മാറിടുന്നു ഊർജ്ജം ഉണർത്തുന്ന വാഗ് ശരങ്ങൾ വെല്ലുവിളികളായി മാറിടട്ടെ ഉഗ്രഫണങ്ങൾ ചീറ്റിടുന്ന കൊടിയ വിഷങ്ങൾ തീണ്ടിടാതെ നേരിന്റെ നേരായ പാതകളിൽ സഞ്ചാരം ചെയ്യുവാൻ ആർത്തു പാടാൻ നിത്യ സത്യങ്ങൾ തെളിയുവാനായി കാത്തിരിക്കാം നമുക്കൊന്നു ചേർന്ന് വിസ്മയിപ്പിക്കുന്നാ നല്ല കാലം എത്തിടുന്നു മാറ്റിമറിക്കുവാനായി വിഹ്വലതകൾ പാടെ മാറ്റിടാനായി രേഖ രാമകൃഷ്ണന്‍
14
ഹൈക്കു കവിതകൾ
മൗനം മിണ്ടുന്നത് എങ്ങനെയാണ് ..? അഗാധത്തിൽ നിന്ന് വാക്ക് വലിച്ചെടുത്ത് ഒഴുക്ക് മുറിച്ച് മുകളിലേക്കൊഴുക്കി തുഞ്ചത്തെത്തി മെല്ലെക്കിനിഞ്ഞ് വരയ്ക്കും .. വെളുവെളുപ്പിൽ ഒരിത്തിരിപ്പൂമ്പൊടി.
ജയശ്രീ
ഫോട്ടോ കടപ്പാട് : റിയ
15
......... തടവ്.........
ചീള് സ്വപ്നമാണ്... ഇരുമ്പഴികളും ഇരുട്ടാഴങ്ങളും കടന്ന് ഏതോ നിസ്സഹായതയിൽ പതുക്കെ പടരും .. തിളച്ച് മറിയുന്ന കടൽത്തേങ്ങലാവും.. പൊള്ളിക്കുന്ന തിരകളായി കര തൊടും
ജയശ്രീ
16
ഋതുഭേദങ്ങൾ പാതി മയക്കത്തിൽ തെച്ചി പൂത്ത നനഞ്ഞ പാവാട പെണ്ണായ് വിടർന്ന വസന്തം. താലി ചരടിൽ പാവകളി കളിച്ചു വിയർത്തൊരു വേനൽക്കാലം. അമ്മിഞ്ഞ പ്പാൽ പുഴ യിൽ നനഞ്ഞു കുളിർന്നൊരു വർഷക്കാലം. ഒടുവിലായ് വൃദ്ധ സദനത്തിൻ ഇരുട്ടു മുറിയിൽ ഉണരുവാനാകാതെ ശിശിര കാലം. സ്ത്രീ ജന്മം പുണ്യ ജന്മം.
ഇ എൻ ശ്രീജ കുമരനെല്ലൂർ
17
* അഹം ബ്രഹ്മാസ്മി* മുഷിഞ്ഞു മങ്ങിയ ചുമരുകൾക്ക് പുതുമയേകാൻ സമയമായിരിക്കുന്നു. ആകർഷകമല്ലാത്ത തന്റെ ശരീരത്തെ നോക്കിയുള്ള വീടിന്റെ നെടുവീർപ്പുകൾ കണ്ടുകണ്ട്, കേട്ടുകേട്ട് സഹികെട്ടാണ് അവസാനം അതു തീരുമാനിച്ചത്. പഴമയെ പൂഴ്ത്തിമറച്ച് പുതിയ കാലത്തിനു ചേരുന്ന മുഖാവരണമണിയിച്ചു നിർത്തേണ്ടിയിരിക്കുന്നു.... പൂമുഖം, സ്വീകരണമുറി, വിശ്രമമുറികൾ, അടുക്കള .... എല്ലാം പുതിയ ഭാവത്തിലും രൂപത്തിലുമാക്കി. ...... നിലവിളക്കിന്റെ കരി പടർന്ന പൂജാമുറിച്ചുമരുകൾക്ക് ഉൺമയുടെ വെൺമ നൽകുന്നതിനിടയിൽ, തന്നെ നോക്കി കണ്ണിറുക്കിയ പെയിന്റെർ കാസിംക്കയോട് ചുമരിലെ ഉണ്ണിക്കണ്ണൻ പറഞ്ഞു .... "അഹം ബ്രഹ്മാസ്മി"........ കാസിംക്കയുടെ മുഖത്തു വിരിഞ്ഞ മുഗ്ദ്ധഹാസം മെല്ലെമെല്ലെ ചുമരിലേക്കും പടർന്നു .......
രമ. കെ.വി 18
** ഒരു പൊതു സ്വകാര്യം** ആശയപരമായി ഒരേ ചേരിയിലല്ലെങ്കിലും 'പൊതുവും ' 'സ്വകാര്യവും ' സുഹൃത്തുക്കൾത്തന്നെയായിരുന്നു. രണ്ടു പേരുടേയും 'സ്വകാര്യത 'യിൽ കൈ കടത്തരുതെന്ന കരാറിൽ നീങ്ങുകയായിരുന്നു അവരുടെ ജീവിതം . എന്നാൽ, പതിയെപ്പതിയെ പൊതുവിന്റെ ജീവിതത്തിലേയ്ക്ക് സ്വകാര്യം തലയിട്ടുതുടങ്ങി. പൊതുവായതൊന്നുമില്ലാതെ, സ്വകാര്യം വിഴുങ്ങിയ ജഡശരീരമായ്ത്തീർന്നു പൊതു . മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ പൊതു, പകരം വീട്ടുകതന്നെ ചെയ്തു. സ്വകാര്യമായതേതും പൊതുവിനു കൊടുക്കാനായുള്ള രഹസ്യമന്ത്രം ലോകമെങ്ങുമത് വ്യാപനം ചെയ്തു. സാമൂഹിക മാധ്യമങ്ങൾ വഴി അതു നാടുനീളെ പരന്നു. അങ്ങനെ സ്വകാര്യത പൊതു സ്വത്തായി മാറി ........
രമ.കെ.വി.
19
അടുക്കളക്കണ്ണാടികൾ .. നേരം കുറെ ആയല്ലോ .. അവളൊന്നിരുന്നതായിരുന്നു ടെലിവിഷനിൽ കണ്ണോടിച്ഛ് വായിക്കാനെന്താണിത്ര .. ഒരുപുസ്തകം തുറന്നുവെച്ചതേ ഉള്ളൂ .. സുന്ദരിയാവൽ തീർന്നില്ലേ ഇന്നലെ വാങ്ങിയ സാരി ഒന്ന് ചേർത്ത് ചേരുമോന്ന് ഉറക്കം മതിയായില്ലേ അറിയാതെ ഈ ചൂടിൽ ഒന്ന് മയങ്ങിയോ കേൾക്കാതെ പോയ് എന്തേ ഇത്ര നേരം അടുക്കളയിലെന്ന് വയർ അറിയുന്ന രുചിക്ക് അവളുടെ കണ്ണ് വെന്തതിന്റെ രുചിക്കൂട്ടായിരുന്നു വീട് സ്വന്തമാക്കിയ വൃത്തിക്ക് അവളുടെ കൈകളുടെ മിനുപ്പിന്റെ ഭംഗിയായിരുന്നു കുഞ്ഞുങ്ങളുടെ പാൽ പുഞ്ചിരിക്ക് അവളുടെ കിലുങ്ങാത്ത കൊലുസിന്റെ താളമായിരുന്നു അടുക്കളയിലെ അകത്തളങ്ങളിൽ ചങ്ങലക്കിടാൻ അഭിനവ ദുശ്ശാസനൻമാരുടെ ആട്ടമാണെങ്ങും അറിയാതെ പോകരുത് അടുക്കള തീയ്യിലെ കനലുകൾക്കും പറയുവാനേറെയെന്ന് വേദനയിൽ വെന്തുരുകുമ്പോഴും വേദാന്തങ്ങൾക്ക് കാവൽ നിന്നവൾ സ്വപ്നങ്ങൾ പകുത്തും ത്യജിച്ചും കുലപ്പെരുമകൾക്ക് കണ്ണാടിത്തീർത്തവൾ അവളെന്ന് .... സുജ മനിശ്ശേരി 20
21
കടൽപ്പാലം കണ്ണെത്താ ദൂരം കടലിന്റെ വിജനതയിലേക്ക് കണ്ണുംനട്ടു നിൽക്കുന്ന കടൽപ്പാലം, ,പണ്ടെന്റെയുള്ളിൽ വിഷാദത്തെ ഉണർത്തിയിരുന്നു. പിന്നെയെന്നോ ... തിരമാലകളുടെ തല്ലും തലോടലും ഒരേ മനസോടെ ഏറ്റുവാങ്ങി, ഉപ്പുപരലുകൾ കാർന്നു തിന്നുമ്പോഴും
പ്രിയ ഉമ്മത്തൂർ
പരാതികളും പരിഭവങ്ങളുമില്ലാതെ, പ്രതീക്ഷയുടെ കൊടി അടയാളമായി നിൽക്കുന്ന പാലം എന്റെയുള്ളിൽ ഒരദ്‌ഭുതമായി മാറി. കാലങ്ങൾക്കിപ്പുറം... ഏതോ ഗതകാല സ്വപ്നങ്ങളെ മനസ്സിൽ താലോലിച്ച് വികൃതമാക്കപ്പെട്ടൊരു ഉടലും പേറി ഒരു ദുശകുനം പോലെ നിർവികാരമായി നിൽക്കുന്ന പാലം എന്റെ പ്രതിരൂപമായി. ഒടുവിൽ.... ഞാൻ തന്നെയായി 22
ഒറ്റപ്പെടലിന്റെ തീരം നടന്നു തീരാത്ത വഴികളിൽ ഒറ്റപ്പെടലിന്റെ തീരമൊരുങ്ങുമ്പോൾ, പെയ്തു തോരാത്ത മിഴികളിൽ സ്വപ്‌നങ്ങൾ ഉപ്പുകുറുക്കുമ്പോൾ, പ്രതീക്ഷയുടെ മയിൽപീലി തുണ്ടിൽ ചിതലുകൾ ചിത്രം വരക്കുമ്പോൾ, വിജനതയിലെ ഒറ്റമരത്തിൽ
പ്രിയ ഉമ്മത്തൂർ
കൂരിരുട്ടിൽ ഭ്രാന്ത്പൂക്കുമ്പോൾ, സ്വയം സൃഷ്ടിക്കുന്ന തടവറയിൽ ഓർമകൾ തൂക്കിലേറ്റപ്പെടുമ്പോൾ, ഹൃദയത്തിലെ നേരിപ്പോടുകളിൽ കണ്ണുനീർ ലാവയായൊഴുകുമ്പോൾ, അവിടെ മുഴങ്ങി-ക്കേൾക്കുന്ന കടവാവലുകളുടെ ചിറകടി ശബ്ദത്തിനു പോലും താരാട്ടിന്റെ സംഗീതമാണ്... അവിടെ തകർത്തു-പെയ്യുന്ന അമ്ല മഴയ്ക്കുപോലും അലിവിന്റെ കുളിരാണ്... അവിടെ വീശിയടിക്കുന്ന ഉഷ്ണക്കാറ്റു പോലും സാന്ത്വനത്തിന്റെ തലോടലാണ്...
23
കുന്ന് കുന്ന് മല എന്നിങ്ങനെ വേർത്തിരിക്കേണ്ടതുണ്ടോ? മകളുടെ ചോദ്യം. തണ്ണീർക്കോട് റോഡിലെ മല സ്റ്റോപ്പാണ് മകളുടെ ചോദ്യത്തിനിപ്പുറം എന്റെ ഉറക്കത്തെ സത്യമായിട്ടും
പ്രകാശൻ കക്കാട്ടിരി
ശല്യപ്പെടുത്തിയത്. മലകൾക്കും കുന്നുകൾക്കുമപ്പുറം പർവ്വതങ്ങളും കൊടുമുടികളുമുണ്ടത്രേ. കേട്ടിട്ടേയുള്ളൂ സത്യമായിട്ടും. എന്തു പറയണം?
24
കുട്ടിക്കാലം അമ്മ വരവു കാത്ത് ആഴ്ചകൾക്കൊടുവിലേ ക്കെണ്ണിയിരുന്ന കുട്ടിക്കാലം .... വന്നു പോവലി നൊടുവിൽ പൈപ്പുവെള്ളത്തിന്റെ ഒച്ചക്കൊപ്പം ഒഴുകിയൊലിച്ച
അനുശ്രീ
കണ്ണുനീർത്തുള്ളി ....
GHSS ആനക്കര
ഇഴയെടുത്തു പിന്നിയ മുടിയിൽ പൂവച്ച് നനുത്ത കവിളിൽ അമ്മമ്മ മുത്തം ... പിന്നെ, കൂട്ടമണിക്കു മുന്നെ യെത്താനോട്ടം... ഉച്ചവെയിലേറ്റു വാടിത്തളർന്നെത്തുമ്പോൾ കുത്തരിച്ചോറിലേ ക്കുരുകിയൊലിച്ച നെയ്യിനെ ഉപ്പു കൂട്ടി കുഴച്ചെടുത്ത ഉരുളകൾ നീട്ടി മുത്തശ്ശി .... വെള്ളിയോടത്തിൽ തിരിയിട്ട് എണ്ണ തുളുമ്പാതെ 25
സന്ധ്യാവിളക്ക് വക്കാൻ പോയ അമ്പലക്കാഴ്ച ....
സന്ധ്യാനാമവും ഒപ്പം ആഴ്ചയും പക്കവും മാസവും ഗുണനപ്പട്ടികയും ക്രമമായടുക്കി മുത്തശ്ശന്റെ , മന:പ്പാഠവായന .... മുത്തശ്ശിക്കഥ കേട്ടുറങ്ങി സ്വപ്നത്തിൽ നിറഞ്ഞ കഥയിലെ രാജകുമാരിയായ കുട്ടിക്കാലം.... പുത്തനായ് നെയ്തെടുപ്പിച്ച പൂക്കൂടയിൽ കണ്ണാന്തളിയും തുമ്പയും മുക്കുറ്റിയും നിറച്ച് പൂവിളിച്ച ഓണക്കാലം..... വീശിയെത്തുന്ന കാറ്റിനോടും ചിലച്ചോടുന്ന അണ്ണാനോടും കിന്നാരം ചൊല്ലിയമാമ്പഴക്കാലം.... പാടവും പറമ്പും പൂക്കളും കിളികളും കാഴ്ചയിൽ നിറച്ച് ഒറ്റയായ് നടന്ന കുട്ടിക്കാലം.....
26
കരിക്കോട്ടക്കരി അഥവാ കറുത്തവന്റെ കഥ നിക്കോളച്ചനാണ് കരിക്കോട്ടക്കരി എന്ന ദേശം സ്ഥാപിച്ചെടുത്തത്.അടിമത്വത്തിൽ നിന്ന് രക്ഷനേടാനും, നിവർന്ന് നില്ക്കാനുംവേണ്ടിയാണ് പുലയന്മാർ പുതു കൃസ്ത്യാനിയായി മതപരിവർത്തനം നടത്തിയത്. കഷ്ടപ്പെടുന്ന ഒരു ജനവിഭാഗത്തെ സംരക്ഷിച്ചു പോന്നിരുന്ന മനുഷ്യസ്നേഹിയായ കഥാപാത്രമാണ് നിക്കോളച്ചൻ.മനുഷ്യ സ്നേഹം സമ്മാനമായി നല്കിയ വിനയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവൽ രണ്ട് ദിവസമെടുത്ത് വായിച്ചു. വിനോയ് തോമസിനെ വായിക്കുന്നത് ആദ്യമായിട്ടാണ്.അദ്ദേഹത്തിന്റെ ആദ്യ നോവലാണ് കരിക്കോട്ടക്കരി.ഡി സി കിഴക്കേമുറിയുടെ ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൃതിയാണ് കരിക്കോട്ടക്കരി. വടക്കൻ കേരളത്തിലെ പുലയരുടെ കനാൽ ദേശമാണ് കരിക്കോട്ടക്കരി. പുലയരുടെയും മതപരിവർത്തനം നടത്തിയ പുതു കൃസ്ത്യാനികളുടെയും ജീവിതത്തിൻ്റെ മധുരവും, കയ്പും, ആകുലതകളും പങ്ക് വയ്ക്കുകയാണ് വിനയ് തോമസ് കരിക്കോട്ടക്കരിയിലൂടെ. പ്രകൃതിയുടെ വശ്യസൗന്ദര്യവും, വർത്തമാന പ്രകൃതി നേരിട്ടു കൊണ്ടിരിക്കുന്ന ആഘാതങ്ങളും നോവലിലൂടെ വരച്ചുകാട്ടുന്നു. അധികാരി കുടുംബത്തിലെ അംഗമായ ഇറാനിമോസ് തന്റേതായ സ്വത്വത്തെ അന്വേഷിച്ചിറങ്ങിയതാണ് നോവലിന്റെ പ്രധാന പ്രമേയം വർണ്ണ വ്യവസ്ഥിതിയും, ജാതിരാഷ്ട്രീയവും നിലനില്ക്കുന്ന ഈ കാലഘട്ടത്തിൽ വായിച്ചിരിക്കേണ്ട പുസ്തകമാണ് കരിക്കോട്ടക്കരി. ഇറാനിമോസ് കറുത്തവനായത് കൊണ്ട് മാത്രം അനുഭവിക്കുന്ന യാതനകൾ നോവലിലുടനീളം കാണാം.കുട്ടിക്കാലം മുതൽ ജീവിതത്തിലങ്ങോളം കറുപ്പ് അവനെ അലട്ടികൊണ്ടിരുന്നു.
27
യൗവനകാലത്ത് അവന്റെപ്രാർത്ഥനകളിൽ മുഖ്യമായത് വെളുപ്പിനായിരുന്നു. കോളേജ് പഠനകാലത്ത് വർണ്ണം കൊണ്ട് അനുഭവിച്ച വേദനകൾ. താനുമായി നിറസാമ്യമുള്ള സെബാനുമായി ചങ്ങാത്തത്തിലായത് ഈ വേദനയിൽ നിന്ന് തെല്ലൊരാശ്വാസത്തിന് വേണ്ടിയായിരിക്കാം. സെബാനുമായുള്ള ചങ്ങാത്തമാണ് അവനെ കരിക്കോട്ടക്കരിയിലേക്ക് ആകർഷിച്ചത്.സെബാന്റെകുടുംബവും, കരിക്കോട്ടക്കരിയിലെ ജനങ്ങളും, അവിടുത്തെ പ്രകൃതിയും, മനസ്സിലങ്ങനെ തങ്ങി നില്ക്കും.
അധികാരി കുടുംബത്തിൽ നിന്നുള്ള ദുരനുഭവങ്ങളാണ് നോവലിൻ്റെ തുടക്കം. കണ്ണീരുണങ്ങാത്ത ഒരു സ്ത്രീയായിരുന്നു ഇറാനി മോസിൻ്റെ അമ്മ. കുടുംബാംഗങ്ങൾ ഇറാനിമോസിനോടു കാണിക്കുന്ന അവഗണന അവർക്ക് സഹിക്കാവുന്നതിനപ്പുറമാണ്. പ്രതികരിക്കാൻ കഴിയാതെയുള്ള അവരുടെ നിസ്സഹായാവസ്ഥ വായിക്കുന്ന ഏതൊരമ്മയുടെയും ഹൃദയം നുറുങ്ങുന്നത് സ്വഭാവികമാണ്. നിക്കോളച്ചൻ എന്ന കഥാപാത്രത്തോട് ചേർന്ന് നില്ക്കുന്നവരാണ് കപ്ലിയും, മങ്ങാരനും. ചേരരാജാക്കന്മാർ പുലയന്മാരായിരുന്നുവെന്നും ചേരന്മാരുടെ അളമാണ് ചേരളമെന്നും , മണ്ണിലിറങ്ങി പണിയെടുക്കുന്ന രാജാക്കന്മാർ പുലയന്മാരായി ന്നു എന്നുമുള്ള വാദക്കാരനായിരുന്നു ചാഞ്ചൻ വല്ല്യച്ചൻ. താൻ പുലയനാണെന്ന് ആത്മാഭിമാനം കൊണ്ടിരുന്നവനായിരുന്നു ചാഞ്ചൻ. ഇറാനിമോസിന്റെപൂർവ്വികർ പുലയന്മാരായിരുന്നു എന്നുള്ള സത്യം തന്റെചാച്ചനിൽനിന്ന് തന്നെ അറിയാനിടയായി. അധികാരി കുടുംബത്തിന്റെ നേർ സത്യം തിരിച്ചറിയാതിരിക്കാനായിരുന്നു തന്നോടുള്ള അവഗണയെന്ന് ഇറാനി മോസ് തിരിച്ചറിഞ്ഞു. കരിക്കോട്ടക്കരിയിലെ മറ്റു കഥാപാത്രങ്ങൾ ബിന്ദു, എമിലി ചേച്ചി, കുഞ്ഞേട്ടൻ എന്ന വെടിക്കുഞ്ഞ് അങ്ങനെ നീണ്ടുപോകുന്നു. കുടുംബ മഹിമയിൽ അഹങ്കരിക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ് ഈ നോവൽ ജാതി ചിന്തകൾക്കും, വർണ്ണവിവേചനത്തിനുമെതിരെയുള്ള നിലപാട് ഉയർത്തിപ്പിടിച്ചു കൊണ്ട്
ഷാനിബ 28
യാത്ര യാത്രകൾ എന്നും ഹരം.യാത്രകൾ നൽകുന്ന വ്യത്യസ്തമായ അനുഭവങ്ങൾ.മുന്നൊരുക്കം ഇല്ലാതെ നടത്തിയ ഒരു തുമ്പൂർ മുഴി,അതിരപ്പിള്ളി, വാഴച്ചാൽ വഴി ഫോറസ്റ്റ് ഏരിയയിലൂടെ വാൽപ്പാറ യിലേക്ക്.അവിടെ നിന്ന് പൊള്ളാച്ചി വഴി പാലക്കാട്. മോനൊരു കൂട്ട് ആയി ഹിമാലയൻ യാത്ര.പലരും നിരുത്സാഹപ്പെടുത്തി.എങ്കിലും നിർത്തി നിർത്തി പോവാം എന്ന് കരുതി.അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. പറ്റില്ല എന്ന് ചിന്തിച്ച് പിന്മാറുന്നതിലും നല്ലത് പറ്റും എന്ന ഉറച്ച വിശ്വാസമാണ്.ആ വിശ്വാസത്തോടെ, അച്ഛൻ തന്ന സപ്പോർട്ട് കൂടി ആയപ്പോൾ യാത്രയ്ക്ക് ഒരുങ്ങി.പ്രാതൽ കഴിച്ച് ഏഴരയോടെ യാത്ര തുടങ്ങി. ബൈക്കിൽ ആയതോണ്ട് ഇഷ്ടപ്പെട്ട സാരിയെ ഉപേക്ഷിച്ച് ചുരിദാറിലേയ്ക്ക്.ഒട്ടും ആത്മ വിശ്വാസം നൽകാത്ത വസ്ത്രം.ഓടിയ്ക്കണ ആൾടെ സൗകര്യം നോക്കണലോ. അങ്ങനെ തൃശൂർ വഴി അതിരപ്പിള്ളി യിലേക്ക്.പണ്ട് പോയതാണ്. അതിരപ്പിള്ളി എത്തുന്നതിന് മുമ്പ് തുമ്പൂർ മുഴി ഡാമിലേയ്ക്കുള്ള വഴി.അതൊന്ന് കണ്ട് പോകാമെന്ന് തീരുമാനിച്ചു. മുമ്പ് കണ്ടതും അല്ല.അതൊരു നവ്യാനുഭവമായി.മനോഹരമായ ദൃശ്യചാരുത.ഡാം എന്നതിനേക്കാൾ ഒരു തടയിണ.ചാലക്കുടി ജലവൈദ്യുത പദ്ധതിയുടെ.അതിനോട് അനുബന്ധമായി പുഴയ്ക്ക് കുറുകെ ഉള്ള തൂക്കു പാലം, ഗാർഡൻ എല്ലാം മനോഹരം.ആ ദൃശ്യ ഭംഗി ആസ്വദിച്ച് അതിരപ്പിള്ളി യിലേക്ക്.കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായഅതിരപ്പിള്ളിയുടെ സൗന്ദര്യം, ഗാംഭീര്യം കണ്ടു കൊണ്ട് കുറച്ചു നേരം.വിവിധ വേഷ,ഭാഷയോട്കൂടിയ ആളുകളുടെ ബാഹുല്യം.എത്രയെത്ര അന്യ സംസ്ഥാനക്കാർ.
29
അതിൽ ഏറ്റവും അത്ഭുതകരമായ കാഴ്ച, ഒരു ഫാമിലി,ആന്ധ്രയോ തമിഴോ ആവാം.കണ്ട മാത്രയിൽ വിവാഹ ഷൂട്ടിംഗ് പോലെ തോന്നിച്ചു.അത്രമാത്രം ആഭരണങ്ങൾ,മുല്ലപ്പൂ,ഒഢ്യാണം ഒക്കെ ആയി ഒരു സ്ത്രീ, കസവ് മുണ്ടും പളപളാ മിന്നുന്ന ഷർട്ടും ആയി ഒരു പുരുഷൻ.പത്തും, പതിനാലും വയസ്സുള്ള രണ്ട് കുട്ടികൾ.അതിലെ പെൺകുട്ടി ആ സ്ത്രീയെ ഒരുങ്ങീണ്ട്. ഇത്രയേറെ സ്വർണ്ണം ധരിച്ച് (സ്വർണ്ണം ആണെങ്കിൽ) ഒരു ടൂർ നടത്തുമോ? ഒരു നിരീക്ഷണം... കൂടി പലരും പണ്ടത്തെ ഫ്രോക്ക് പോലത്തെ കുപ്പായത്തിൽ. പരമാവധി ഇറക്കം കുറഞ്ഞിട്ടുള്ളതും ..കണ്ടു.കണ്ട് കണ്ടങ്ങരിയ്ക്കാൻ ബഹുരസം. അതിരപ്പിള്ളി വെള്ളച്ചാട്ടം മുഖാമുഖം കാണാൻ കുറേ ഇറങ്ങണം. അവിടെ വരെ പോയി ആ കാഴ്ചയും കണ്ട് മടക്കം.പിന്നീട് വാഴച്ചാൽ.അവിടെയുള്ള ചെക്ക് പോസ്റ്റിൽ നിന്നും മലക്കപ്പാറയിലേയ്ക്ക് പോവാനുള്ള അനുമതി വാങ്ങി, കാട്ടിലൂടെ 40 കി.മീ യാത്ര. അവിടേംഇവിടേം തങ്ങാതെ നേരെ പോണം.കൃത്യ സമയത്ത് മലക്കപ്പാറ റിപ്പോർട്ട് ചെയ്യണം. ഇല്ലെങ്കിൽ ഫൈൻ അടയ്ക്കണം. 2000 രൂപ.ആ യാത്ര ആരംഭിച്ചു. നേരിയ ഉൾഭയത്തോടെ തന്നെ. കാടല്ലേ... കാട്ടു മൃഗങ്ങൾ കാട്ടാനകൾ ഒക്കെ ഉണ്ടാവണലോ. പലപല നിർദ്ദേശങ്ങൾ തന്നിട്ടാണ് യാത്രികരെ അയയ്ക്കുന്നത്.അപകടം ഒഴുവാക്കാൻ. വഴിയിൽ നിർത്തി കാട് കാണൽ, ഭക്ഷണം കഴിക്കൽ,പാട്ടും ലഹളയും ആയി പോവൽ, അസഹനീയമായ ഹോണടി ഇങ്ങനെ വന്യമൃഗങ്ങളെ പ്രകോപിതരാക്കാതെ അവരുടെ വാസസ്ഥലത്തിലൂടെ ഒരു യാത്ര.വളരെ ശ്രദ്ധയോടെ. റോഡരികിൽ കിടക്കുന്ന ആനപ്പിണ്ടം ഇപ്പൊ ഇട്ട് പോയ പോലെ എന്ന് തോന്നും.ആന ക്രോസ് ചെയ്തു പോണ അനേകം സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ. പല പല മൃഗങ്ങളുടെ, പക്ഷികളുടെ, പടുകൂറ്റൻ മരങ്ങളുടെ ആവാസഭൂമി.
30
ഇതൊന്നും ആർക്കും നശിപ്പിക്കാൻ,കൈയ്യേറാൻ തോന്നരുതേ എന്ന പ്രാർത്ഥന മാത്രം.*കാടുണ്ടെങ്കിലേനാടുള്ളൂ* എന്നെഴുതിയ ബോർഡ് തുടക്കത്തിൽ കണ്ടു.2.45 ന് മലക്കപ്പാറ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യണം. ജാഗ്രതയോടെ വണ്ടി വിട്ടു.പലയിടത്തും നിർത്തി ഒന്ന് റിലാക്സ് ചെയ്യാൻ തോന്നും.നിയമം വിട്ട് കളിക്കരുതല്ലോ.ഭീമാകാരമായ മരങ്ങൾ തലയെടുപ്പോടെ നിൽക്കുന്ന കാഴ്ച.കാടിന്റെ വശ്യമായ ഭംഗി, കാട്ടിൽ നിന്നുള്ള ശബ്ദങ്ങൾ, നിർഭയം വിലസുന്ന കുരങ്ങുകൾ.25 ഓളം സൈക്കിൾ യാത്രികർ. പ്രചാരക് എന്നെഴുതിയ ബനിയനണിഞ്ഞ്,ആ റൂട്ടിൽ.കൂട്ടമായല്ല അവർ പോണത്.എന്തെങ്കിലും അപകടകരമായ സാഹചര്യം വന്നാൽ കൂട്ടമായി പോണതാണ് നല്ലതെന്ന് തോന്നി.ഓരോ വളവിലും ഒരു തരം ഭയം.മുന്നിൽ ആനകൾ വന്നാൽ....ആ ഒരു ചിന്ത മലക്കപ്പാറ എത്തണ വരെ ഉണ്ടായിരുന്നു.പലയിടത്തും റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്.നല്ല ശ്രദ്ധ വേണം. ചിലയിടത്ത് വണ്ടി സ്ലിപ്പ് ആവണ പോലെ.രണ്ടരയോടെ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്തു.പലരും ഫൈൻ അടയ്ക്കുന്നത് കണ്ടു.മലക്കപ്പാറ എത്തിയപ്പോൾ ഒരാശ്വാസം. അവിടെ ഒരു കടയിൽ നിന്ന് ചായേം പരിപ്പ് വടയും കഴിച്ച് വീണ്ടും യാത്ര... തുടർന്നു.ഇനി വാൽപ്പാറ വഴി പൊള്ളാച്ചി. പോണ വഴിക്ക് ഷോളയാർ ഡാം കണ്ടു.കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നതും, റോഡുകൾ ഗംഭീരം.വാൽപ്പാറയ്ക്ക് 22 കി.മീ ഉണ്ട്.റോഡിന്റെ നന്മ കാരണം നല്ല വേഗതയിൽ. പ്രകൃതി ഭംഗി ആസ്വദിച്ച്, തേയില തോട്ടങ്ങളുടെ കമനീയമായ ദർശനം.ഒരു ചെറിയ പട്ടണം.തണുത്ത അന്തരീക്ഷം. തമിഴ് കൾച്ചർ,കുഞ്ഞു കുഞ്ഞു വീടുകൾ.സ്റ്റേ ഹോം.പ്രകൃതി ഭംഗി ആസ്വദിച്ച് പൊള്ളാച്ചി യിലേക്ക്.40 ഹെയർ പിൻ വളവുകൾ ഇറങ്ങണം.ആ ഇറങ്ങുന്ന ഇറക്കത്തിൽ ആളിയാർ ഡാമിന്റെ ദൃശ്യം അതീവ മനോഹരം,മുകളിൽ നിന്നും.ആളിയാർ ഡാമിന്റെ അവിടെ ധാരാളം കച്ചവടക്കാർ.റോഡ് സൈഡിൽ. അവിടെ നിന്ന് ചോളം, പൈനാപ്പിൾ ഒക്കെ കഴിച്ച് ബൈക്ക് യാത്ര തുടർന്നു. വാൽപ്പാറ കഴിഞ്ഞ് കുറച്ച് ദൂരം തണുത്ത് വിറച്ചു.പിന്നെ പതിയെ പതിയെ കുറഞ്ഞു.കോടയും ചില ഭാഗങ്ങളിൽ. അതുകൊണ്ടാവാം.ആളിയാറിൽ നിന്ന് പൊള്ളാച്ചി എത്തണേന് മുമ്പ് പാലക്കാട്ടേക്ക് തിരിഞ്ഞു. പൊള്ളാച്ചി ടൗൺ കണ്ടില്ല. കൊടുവായൂർ വഴി ഒറ്റപ്പാലം, പട്ടാമ്പി,തൃത്താല. ഇരുന്നിരുന്ന് മതീം കൊതീം തീർന്ന് വീട്ടിൽ.എങ്കിലും അതൊരു അനുഭവമാണ്. ഇനിയും പോണം....
ബിന്ദു. ഒ
31
കണ്ണാന്തളി നരിമാളൻ കുന്ന്, എം.ടി. കഥകളിലെ നിറസാന്നിദ്ധ്യം. കണ്ണാന്തളി പൂക്കളാൽ ധന്യമായ സ്ഥലം. ഒരു പാട് നാളായി കണ്ണാന്തളി പൂക്കൾ കാണാൻ മോഹം. ആഗസ്റ്റ് - സപ്തംബർ മാസത്തോടെ നിറയെ പൂത്തു നിൽക്കുന്ന കണ്ണാന്തളി കണ്ണിന് കുളിരേകുന്ന കാഴ്ചയാണ്. കോടമല കുന്നിന്റെ മുകൾ പരപ്പിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണ്ണാന്തളി , ഇപ്പോഴും എന്റെയുളളിൽ മിഴിവാർന്ന ചിത്രമായ് . ജീവിതത്തിന്റെ തിരക്കുകൾക്കിടയിലെവിടയോ എനിക്കെന്നെ തന്നെ കൈമോശം വന്നു പോയി. വർഷങ്ങൾക്കിപ്പുറം ഉയിർത്തെഴുനേൽപ്പിന്റെ നാളുകൾ. വീണ്ടുമെന്റെ സ്വപ്നങ്ങളിൽ കണ്ണാന്തളി പൂക്കളുടെ വശ്യസൗന്ദര്യം നിറഞ്ഞു. ആയിടയ്ക്കാണ് നരിമാളൻ കുന്നു കാണാൻ അവസരം കിട്ടിയത്. ഡിസംബർ മാസമാണെന്നൊന്നും നോക്കിയില്ല , ചാടിപ്പുറപ്പെട്ടു. പൂക്കാലം കഴിഞ്ഞെങ്കിലും ഒരു കുഞ്ഞു പ്രതീക്ഷ ഉള്ളിൽ തിരിതെറുത്തു. നോക്കെത്താദൂരത്തോളം ഉണങ്ങി ക്കരിഞ്ഞ പുൽത്തകിടികൾ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തി. എന്റെ സങ്കടം കുന്നിനെ തഴുകിയിറങ്ങിയ കാറ്റിൽ അലിഞ്ഞു. നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡവുമായി അസ്തമയസൂര്യനോടൊപ്പം നരി മാളൻ കുന്നിറങ്ങി. ചാരം മൂടിയ കനലുപോലെ കണ്ണാന്തളി മോഹം ഞാനെന്റെയുളളിൽ പൂഴ്ത്തി വെച്ചു. യാദൃശ്ചികമായി പറക്കുളം കുന്നത്ത് ബാലസംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടി. പറക്കുളം കുന്നത്ത് കണ്ണാന്തളി കണ്ടെന്ന പത്രവാർത്തയുടെ ഓർമ്മയിലാണ് ഒരുങ്ങിയിറങ്ങിയത്. പോക്കുവെയിലിൽ വെട്ടിത്തിളങ്ങി . വെളുപ്പും വയലറ്റും കലർന്ന് വശ്യമനോഹാരിതയോടെ കണ്ണാന്തളി . തങ്ങളുടെ കിടപ്പാടം കയ്യേറിയവരോടുള്ള അമർഷം അതിന്റെ മിഴികളിൽ തിളങ്ങി യോ ? തിരിച്ച് കുന്നിറങ്ങുമ്പോൾ ഇറ്റിറ്റാം കിളിയുടെ പാട്ടിൽ മനസ്സ് നൂലറ്റ പട്ടമായ് .... സിന്ധു ബാലകൃഷ്ണൻ, എച്ച്.എസ്.ടി.മലയാളം ഡോ.കെ.ബി.എം.എം എച്ച്.എസ്.എസ്. തൃത്താല 32
നാലുകെട്ടുകൾക്ക് ഒരു മൃതിശാന്തിഗീതം നാലുകെട്ട് എന്നത് ഒരു പ്രസിദ്ധ നോവലിന്റെ പേരാണെന്ന് മാത്രം പുതിയ തലമുറ മനസ്സിലാക്കും
വിധം
കേരളത്തിലെ
ചതുശ്ശാലകൾ
അപ്രത്യക്ഷമായിരിക്കുന്നു.
വള്ളുവനാടൻ സംസ്കാരത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന " ക്ലാസിക് " ഭവനങ്ങൾ എല്ലാം
വിരലിലെണ്ണാവുന്നവയൊഴിച്ച്
കാലയവനികക്കുള്ളിൽ
മറഞ്ഞു
പോയി.
ബാക്കിയായവ ശോച്യാവസ്ഥയിലാണ് താനും. നാലുകെട്ടിന്റെ ഉള്ളിലേക്കു കടന്നാൽ ആകെ ഇരുട്ടിന്റെയും പ്രാചീനതയുടെയും ഗന്ധം .മരഭിത്തികൾ ഉള്ള മുറികൾ ഉത്തരത്തിൽ തൂങ്ങി കിടക്കുന്ന ധ്യാനിക്കുന്ന നരച്ചീറുകൾ വെളിച്ചത്തിലേക്ക് ദിക്കറ്റു പറക്കുന്നു. വക്കുപൊട്ടിയ മുല്ലത്തറ ചപ്പുചവറുകൾ കൂട്ടിയിരിക്കുന്ന നടുമുറ്റം, ചിതലരിച്ച ഏതാനും താളിയോല ഗ്രന്ഥങ്ങൾ ഇത് കുതിരവട്ടം സ്വരൂപത്തിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ച് മാതൃഭൂമിയിൽ ശ്രീ ശശിരൂപന്റെ വാക്കുകളാണ്. നഷ്ടപ്പെട്ടു പോയ ശോഭന കാലത്തിന്റെ കാലൊച്ചകൾക്ക് വേണ്ടി കാതോർത്തു കൊണ്ട് പാറാവു ചെയ്യുന്ന ആനവാതിലുകളോടു കൂടിയ കൂറ്റൻ പടിപ്പുരയും അത് പിന്നിട്ടാൽ അരയാൽ തണലുള്ള വിശാലമായ മുറ്റവും 150 വർഷത്തെ പഴക്കമുള്ള കുതിരവട്ടം കോവിലകം പോലെ വർഷങ്ങളുടെ വൃദ്ധിക്ഷയങ്ങളുടെ ചരിത്രം മൂകമായി മനസ്സിൽ ഉരുവിട്ട് ഊർധ്വൻ വലിച്ച് ഉത്തരായനം കാത്തു കിടക്കുന്ന
കേരളീയ
വാസ്തുവിദ്യയുടെ
തിരു
അവശേഷിപ്പുകൾ
ഇപ്പോഴുമുണ്ട്.
പൊളിക്കൽ
ചിലപ്പോഴൊക്കെ ഒരു ദയാവധം കൂടിയാണോ ? എങ്കിലും ഈ മനകളിലെയും കോവിലകങ്ങളിലെയും ദാരുശിൽപ്പങ്ങൾ ഗതകാല പ്രൗഡികൾ ഉള്ള അസാധാരണമായ അലങ്കാരപണികൾ , നൈസർഗ്ഗികമായ ഇലച്ചായങ്ങൾ കൊണ്ട് അലംകൃതമായതും ഇനിയൊരിക്കലും പുനരാവിഷ്കരിക്കാൻ ആവാത്തതുമായ കേരളത്തിന്റെ തനത് നിർമിതികൾ വിദേശികളായ ഉപഭോക്താക്കൾ ആന്റിക് എന്ന് വിലമതിക്കുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകൾ അവ വീഡിയോയിലോ ചിത്രങ്ങളിലോ സൂക്ഷിക്കുകയോ പുരാവസ്തു പ്രദർശനങ്ങൾ നടത്തുകയോ ചെയ്ത് വരുംതലമുറയ്ക്ക് പരിചയപ്പെടാൻ അവസരം ഒരുക്കണമെന്ന മുറവിളി വർഷങ്ങൾക്കു മുമ്പേ ഉള്ളതാണ്. വൈകിയ വേളയിലെങ്കിലും അത്തരം ഒരു ഉദ്യമം ഉണ്ടായേക്കാം എന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നമുക്കു മോഹിക്കാം.
അനിത മേഴത്തൂർ ഡി.കെ. ബി.എം.എം.എച്ച്.എസ്. തൃത്താല
33
മരണം മഷി തീർന്ന പേന പുറത്തേക്കെറിയുമ്പോൾ ചെറിയ നൊമ്പരം ഉള്ളിലുറയുന്നു. പക്ഷെ പാതിതീർന്ന പേന ഓർക്കാപ്പുറത്ത് കൈമോശം വരുമ്പോൾ വേദനയുടെ തിരച്ചുഴിയിൽ മനസ്സുലയുന്നു.
സിന്ധു ബാലകൃഷ്ണൻ, എച്ച്.എസ്.ടി.മലയാളം ഡോ.കെ.ബി.എം.എം എച്ച്.എസ്.എസ്. തൃത്താല
34
വെളുത്ത മൂക്കുത്തി അവളുടെ വെളുത്ത മൂക്കുത്തി അന്ന് എന്നത്തേക്കാളും കൂടുതൽ പ്രകാശിച്ചു. പഴമണം തങ്ങി നിൽക്കുന്ന ഇത്തിരി പോന്ന കുടുസുമുറിയിലെ തഴപ്പായിൽ ചുരുണ്ടു കൂടിയ അവളുടെ കണ്ണീരിൽ തട്ടി മൺചുവരിൽ അത് മഴവില്ല് വിരിച്ചു. ചെറുമനും, പുലയനും എന്നും അടിമകളാണ്. കീഴാളർ എന്നും തഴയപ്പെടുന്ന പന്തികളിൽ ശംഭുവിന്റെ ഒരു നോട്ടം മതി പുതിയൊരരൂർജ്ജം കിട്ടാൻ. അത് സ്കൂളിലാവട്ടെ , എവിടെയായാലും. " പെണ്ണേ നീയെന്തിന്നാണ് നാണിക്കുന്നത്? " ക്ലാസ്സിൽ എസ്.സി കുട്ടികൾ എണീറ്റു നിൽക്കാൻ പറഞ്ഞപ്പോൾ രണ്ടാമത്തെ പിരീഡിന് ശേഷമുള്ള ഇന്റർബെലിൽ ചുമരിൽ കയ്യൂനി അവളെ തടഞ്ഞു കൊണ്ടവൻ ചോദിച്ചു. ആ കൈക്കരുത്തിന്റെ ബലമാണ് ഒന്നെന്നു കരുതിയ ചെറുമനും, പുലയനും രണ്ടെന്നു പറഞ്ഞ് അച്ഛൻ അവളിൽ നിന്നും അടർത്തി മാറ്റുന്നത്. കുഞ്ഞുനാൾ മുതൽ ഒരുമിച്ചു കളിച്ചു വളർന്നു. തേക്കുപാട്ടു കേട്ടുണർന്നും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ കുട്ടിയും കോലും കളിച്ചും വളർന്ന ബാല്യത്തിൽ അവർക്കിടയിൽ മോഹങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു . പിന്നീടെപ്പോഴോ ഒരു കർക്കിടക കുളിരിൽ പുതു വെള്ളപ്പാച്ചിലിൽ നിറഞ്ഞൊലിച്ച കുളത്തിൽ നില കിട്ടാതെ മുങ്ങിത്താഴ്ന്നപ്പോൾ എവിടെനിന്നെന്നറിയാതെ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ആ കൈ കരുത്തിന്റെ ചൂട് കലക്കവെള്ളത്തിലെ ആഴങ്ങളിലും അവളുടെ സിരകളിലേക്ക് അരിച്ചിറങ്ങി. എന്നും കണ്ട കാഴ്ച്ചക്കപ്പുറം പിന്നെപ്പോഴും തമ്മിൽ കാണുമ്പോഴുള്ള അവന്റെ തുളച്ചു കയറുന്ന നോട്ടത്തിനു മുന്നിൽ അറിയാതെ അവൾ ചൂളിപ്പോയി . ഒന്നിച്ചൊരു ജീവിതം കൊതിച്ചപ്പോൾ അവിടെ ജാതിക്കോമരം ഉറഞ്ഞുതുള്ളി.
" പുലയനും,
ചെറുമനും ജാതി രണ്ട് കുലദൈവങ്ങൾ കോപിക്കും ". അച്ഛന്റെ ഭീഷണിയും അമ്മയുടെ കണ്ണീരും. കെട്ടിയിട്ട അറവു പശു പോലെ ഒരു കൈമാറ്റം. ഒരു ചാളയിൽ നിന്നും മറ്റൊരു ചാളയിലേക്കുള്ള പറിച്ചു നടൽ.അവളെ എന്തു പേര് ചൊല്ലി വിളിക്കും? സീതയോ....ഗാന്ധാരിയോ.... അതൊന്നും വേണ്ട , തീനാളം പോലൊരു പെണ്ണ് ! 35
അവളുടെ മൂക്കുത്തിക്ക ല്ലിലൂടെ കണ്ണീർ തഴപ്പായിൽ ഒഴുകി പടർന്നു . മെല്ലെ അവൾ ചാണകത്തറയിൽ കൈകൊണ്ടു പരതി. അന്നത്തെ തഴപ്പായും അവൾ വളർന്ന കുടിലുമല്ല. ഒഴുകിപ്പടർന്നത് അവളുടെ കണ്ണുനീരുമല്ല. തിമിർത്തു പെയ്യുന്ന കർക്കിടക മഴയിൽ ചാണകം തേച്ച നിലത്ത് ചിത്രം വര നടത്തി ഒഴുകിപ്പടർന്ന വെള്ളത്തിന്റെ നനവ്. അവൾ മുഖത്ത് പറ്റിയ ഈർപ്പത്തോടൊപ്പം തറയിൽ നിന്നും പറ്റിപ്പി ടിച്ച ചാണകപ്പൊടി കൈകൊണ്ട് തുടച്ചു. തറയിലെ തഴപ്പായിൽ കിടന്നു കരഞ്ഞ അന്നത്തെ പെണ്ണല്ല. ഇന്നവൾ ഒരു വീടിനു മുഴുവൻ പ്രകാശം പരത്തുന്നവൾ. അവളുടെ മൂക്കുത്തിക്കല്ല് തിളങ്ങി. ഹൃദയവേദനയോടെ പറിച്ചുനട്ട വീട്ടിൽ അവൾ തഴച്ചു വളർന്നു . ആ തണലിൽ ഇടം തേടി ഒത്തിരി പേരുണ്ട്. പൊഴിഞ്ഞുവീഴാറായ മേൽക്കൂര പ്രകൃതിയെ അകത്തേക്ക് ക്ഷണിച്ചു. രാത്രികാലങ്ങളിൽ അവളുടെ മൂക്കുത്തിക്കല്ല് നക്ഷത്രങ്ങളോട് മത്സരിക്കും. തിളങ്ങുന്ന അവളുടെ വലിയ കണ്ണുകൾ നിലാവിനോട് കഥ പറയും. പേടിപ്പെടുത്തുന്ന പ്രേതരൂപം പോലെ വെന്തുണങ്ങിയ ഭർത്താവിന്റെ സഹോദരി സാവിത്രിയെ സ്നേഹപൂർവ്വം കൂടെ കൂട്ടി. തമിഴ്നാട്ടിലെ കുടുസുമുറിയിൽ പൊള്ളലിലെ മുറിവിൽ പുഴുവരിച്ചു ചുരുണ്ടു കൂടി കിടക്കുന്ന അവരെ അവിടെ ഉപേക്ഷിച്ചു പോരാൻ അവൾക്കായില്ല. സ്വയം ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത ഭർത്താവിന്റെ അമ്മയ്ക്കടുത്ത് മക്കളെയും കിടത്തി ചീഞ്ഞളിഞ്ഞ മുറിവുകൾ കഴുകി വൃത്തിയാക്കുമ്പോൾ അവളുടെ വെളുത്ത മൂക്കുത്തിക്കല്ല് ഒന്നുകൂടി വെട്ടി തിളങ്ങി . വേദനയോടെയെങ്കിലും രാജന്റെ കൂടെ ഈ പടി കയറി വരുമ്പോൾ എല്ലാം മറന്നൊരു ജീവിതം ഒരു സ്വപ്നമായിരുന്നു . അതൊരു സ്വപ്നം മാത്രമായി . പിന്നീടെപ്പോഴോ വേദനയോടെ അവൾ അറിഞ്ഞു , ദിവസം തോറും ചെറുതായി വരുന്ന ഭർത്താവ്.... ചിരിച്ചുകൊണ്ട് അവൾ പറയും " ഇവിടെ എല്ലാരും വലുതാവുകയല്ല , ചെറുതായി....ചെറുതായി വരാണ്. " രാജൻ മാത്രമല്ല അവന്റെ അമ്മയും സഹോദരിയും ഓരോ ദിവസവും ചെറുതായി വരികയാണ്. മൂക്കുത്തി കല്ലിന്റെ പ്രകാശത്തിൽ അവൾ പറയും. എടുത്തു നടക്കാമല്ലോ . "
36
"എനിക്കിവരെയെല്ലാം ഇവിടം മുഴുവൻ
പത്തു വയസ്സുകാരൻ അപ്പുവാണ് വീട്ടിലെ കാരണവർ കുസൃതി കലർന്ന ചിരിയുമായി അപ്പു അമ്മയ്ക്കൊപ്പമുണ്ട് . മാനത്ത് കാറു കാണുമ്പോഴേ അകം മുഴുവൻ അവൻ പാത്രങ്ങൾ നിരത്തും. നിലാവുള്ള രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളോട് അവൻ കിന്നാരം പറയും. " അമ്മേ ഞാനും അച്ഛനെപ്പോലെ വലുതായി വരുമ്പോൾ ചെറുതായി വരുമോ.?" നിലാവ് പോലെ പടരുന്ന അവളുടെ ചിരി.... ആകാശത്തെ ഇരുണ്ട മേഘങ്ങൾ അവൾ കാണാറില്ല . നിലാവിൽ കണ്ണുചിമ്മുന്ന നക്ഷത്രങ്ങളോട് അവൾക്ക് തീരാത്ത പ്രണയമാണ്. അവൾക്കു ചുറ്റും ചിരി തൂകിയ മിന്നാമിന്നികൾ നക്ഷത്രങ്ങളോട് ദൂത്ചൊല്ലി. താഴെ അതുകണ്ടവൾ നാണിച്ചു തലതാഴ്ത്തി. കൂടെ അവളുടെ വെളുത്ത മൂക്കുത്തി കല്ല് ഒന്നുകൂടി വെട്ടി തിളങ്ങി. പ്രതീക്ഷയുടെ , പ്രത്യാശയുടെ....അവസാനമില്ലാത്ത തിളക്കം.
സ്മിതാ സുധി
37
കണ്ണുകള്‍ മനസ്സിന് എത്ര കണ്ണുകളുണ്ടെന്നാണ്.... മടി പുതച്ചുണരുന്ന രാവിലെകളിൽ ചുവരിലെ ക്ലോക്കിലേക്കൊന്നു നോക്കി സമയത്തെ ജോലികൾ കൊണ്ട് ഹരിച്ച് ശിഷ്ടം വരുന്നുണ്ടെന്നുറപ്പാക്കി ഓളത്തിലെ പൊങ്ങുതടി പോലങ്ങനെ കിടക്കുമ്പോൾ മനസ്സ് അതിൻ്റെ കണ്ണുകൾ ഓരോന്നോരോന്നായി തുറക്കുകയായി.. ഉയരത്തിൽ കുടപിടിച്ച, പറ്റുമെങ്കിൽ ഇരുന്നോ എന്ന മട്ടിൽ ഉയർന്നും താണും പരന്നും ചെരിഞ്ഞും വേരുകൾ പടർന്ന...ഹോസ്റ്റലിനു പിന്നിലെ ആ ഇത്തിരി വിശാലതയിൽ ഇനിയെന്ത് എന്ന് വെറുതെ നിൽക്കുമ്പോൾ പ്രിയപ്പെട്ടോരധ്യാപകൻ മകനെ വിരലിൽതൂക്കി നടന്നുവരുന്നു നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയും സൗമ്യമായ ചിരിയും കണ്ടുകണ്ടു നിൽക്കുന്നതിനിടയ്ക്കെപ്പോഴോ ചെടികൾ വളർന്ന് കാടാകുന്നു.. നിഴലിൽ ഇരുട്ടിൽ..തിക്കിത്തിരക്കി കടന്നു പോകുന്നവർ എൻ്റെ സഹപാഠികളെന്ന് മനസ്സിലാകുമ്പോഴേക്കും പേരു മറന്നു പോയ ചില മുഖങ്ങൾ കാഴ്ചകളെകലക്കിക്കളയുന്നു...
38
തെളിഞ്ഞ മറ്റൊരു കാഴ്ചയിലേക്ക് അടുത്ത കണ്ണു തുറക്കുന്നു.എനിക്കു മാത്രം വളർച്ചയില്ലാത്തതെന്തെന്ന ചിന്ത എന്നിൽ മുളയ്ക്കുന്നില്ല... പതിനാലു വയസ്സിൻ്റെ കൗതുകത്തിൽ ഞാനാരെയൊക്കെയാണ് പ്രണയിക്കുന്നത്, എന്നെയാരെങ്കിലുമൊക്കെ പ്രണയിക്കുന്നുണ്ടാവുമോ എന്നു സങ്കോചിച്ച് ഇഷ്ടം തോന്നുന്നോരസ്വസ്ഥതയോടെ, വിരൽ കടിച്ച്, നേരം മറന്ന്, ഞാനവിടെത്തന്നെ... അടുത്ത കണ്ണുതുറക്കുന്ന വരേക്കും... അടുത്ത കാലം തെളിയും വരേക്കും... മനസ്സിനെത്ര കണ്ണുകളാണെന്നാണ്... സ്നേഹിച്ച,.. സന്തോഷിച്ച.. വേദനിച്ച, ...നീരണിയിച്ച ഓർമകൾ എത്രയെന്നാണ്... പോയ കാലം കാട്ടി കൊതിപ്പിച്ചും, ക്രമം തെറ്റിച്ചവതരിപ്പിച്ചും സ്വയം മെനഞ്ഞു വളർന്നും, ക്രൂരമായി സത്യം പറഞ്ഞും ഒന്നു മറ്റൊന്നിലേക്കു ലയിക്കുന്ന കാഴ്ചകളുമായി എത്ര കണ്ണുകൾ ഇനിയും തുറക്കാനുണ്ടെന്നാണ്...
സൂര്യ
39
ചേര എന്നും വൈകിട്ട് അഞ്ച് മണി കഴിഞ്ഞാണ് ഇരപിടിക്കാനിറങ്ങാറ്. കുട്ടികളെ ഒരുപാടിഷ്ടമായതുകൊണ്ട് അവർ കണ്ട് പേടിക്കേണ്ട എന്ന് കരുതിയാണ് വൈകിട്ടുള്ള ഇരപിടുത്തം.ഇഷ്ടപ്പെട്ട ഭക്ഷണമായ എലികൾ ധാരാളം ഓഫീസ് റൂമിലെ സീലിങ്ങിന് മുകളിലുണ്ട്. പതുക്കെ ചെന്ന് ആവശ്യത്തിന് പിടിച്ച് കഴിക്കും. താഴെ ഹെഡ്മാസ്റ്റർ ഇരിക്കുന്നുണ്ടാവും ഒരു ലാപ്പും തുറന്ന് വെച്ച്, എലികളുമായി മല്ലിടുമ്പോൾ ശബ്ദം അധികമുണ്ടാകാതെ നോക്കും.ശബ്ദം കേട്ടാൽ മൂപ്പരൊന്ന് തലയുയർത്തി നോക്കും എന്തൊക്കെയോ പിറുപിറുത്ത് വീണ്ടും കമ്പ്യൂട്ടറിലേക്ക് തല പൂഴ്ത്തും.എലികൾക്ക് ഓഫീസിലേക്കിറങ്ങാൻ ഒരു ഹോളുണ്ടാക്കിയിട്ടുണ്ട്. അതിലൂടെ ഹെഡ് മാഷെ ഒന്നു നോക്കും. എന്താണാവോ ഈ കുന്ത്രാണ്ടത്തിൽ ഇത്രേ നോക്കിയിരിക്കാൻ ... ഇരുട്ടാവുന്നതിന് മുമ്പ് മാളത്തിൽ കയറും. ഇന്ന് വല്ലാത്ത വിശപ്പ് ആരും കാണാതെ പതുങ്ങി ചെന്ന് രണ്ട് എലിയെ പിടിച്ച് ശാപ്പിടണമെന്നേ വിചാരിച്ചുള്ളൂ . പതിവു വഴിയിലൂടെ കയറി ഒരെലിയെ പിടിച്ചു വിഴുങ്ങി. രണ്ടാമത്തെ വനെ കടിച്ചു പിടിച്ച് ഒന്ന് താഴേക്കു നോക്കി.ഹാ കുരുന്നുകളുടെ കളിയും ചിരിയും പഠന പ്രവർത്തനങ്ങളും കാണാൻ നല്ല രസം! എന്നാൽ കുറച്ച് നേരം ആസ്വാദിക്കാനായി കഴുക്കോലിൽ ചുറ്റിപ്പിടിച്ചിരുന്നു.രണ്ടാം ക്ലാസ് ടീച്ചർ പരിസര പഠനം തകൃതിയായി പഠിപ്പിക്കുന്നു. ഒരു വിരുതൻ ശങ്കു ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കും നോക്കി ഇരിക്കുന്നു.ഇവനെന്താണ് നോക്കുന്നത്? പെട്ടെന്നവൻ ചാടിയെഴുന്നേറ്റ്‌പാമ്പ് പാമ്പ് ടീച്ചറേ പാമ്പ് എന്നാർത്തു വിളിച്ചു. പേടിച്ചു വാ പൊളിച്ചു പോയി വായിലെ എലി പ്രാണരക്ഷാർത്ഥം ഒന്നാം ക്ലാസിലേക്ക്: ആകെ ബഹളമയം വഴിതെറ്റി ഓടിപ്പോയി ഒരു മൂലയിൽ ഒളിച്ചു ... ഓട്ടോക്കാരും നാട്ടുക്കാരും ഓടിയെത്തി. "പാമ്പാണെങ്കിൽ സൂക്ഷിക്കണം " ചേരയാണേൽ പ്രശ്നമില്ല ഇറങ്ങിപ്പൊയ്ക്കോളും " മഞ്ഞച്ചേരയാണെങ്കിൽ സൂഷിക്കണം. മഞ്ഞച്ചേര മലർന്ന് കടിച്ചാൽ മലയാളത്തിൽ മരുന്നില്ല എന്നല്ലേ ചൊല്ല് ' ഒരു പഴമൊഴിക്കാരൻ്റെ കമൻ്റ്. കാര്യം ഞാൻ മഞ്ഞച്ചേരയാണെങ്കിലും മലർന്ന് കടിക്കുകയോ നിങ്ങളെ പ്പോലെ മലർന്ന് 40
കിടന്ന് തുപ്പുകയോ ചെയ്യില്ലെന്ന് മനസ്സിൽ പറഞ്ഞ് അനങ്ങാതിരുന്നു.' ഹെഡ് മാഷ്ക്കും ചുറ്റും അധ്യാപികമാരെല്ലാം കൂടിയിട്ടുണ്ടല്ലോ.ഗൗരവത്തിൽ ചർച്ച ചെയ്യുന്നത് എന്നെ പിടിക്കാനുള്ള തന്ത്രമായിരിക്കുമോ ഹേയ് സ്കൂൾ ഉച്ച യ്ക്ക് വിടുന്ന കാര്യമാണല്ലേ കഷ്ടായിട്ടോ വരണ്ടായിരുന്നു പാവം കുട്ടികൾ 'ഇതാ ഇരിക്കുന്നു ഒരു രക്ഷിതാവ് തേടിപ്പിടിച്ചു. മുളവടിക്കൊരു കുത്ത് വല്ലാതെ വേദനിച്ചു. ഒന്നും നോക്കിയില്ല വച്ചു പിടിച്ചു തവളത്തിലെത്തിയെ തിരിഞ്ഞു നോക്കിയൊള്ളൂ. തിരിഞ്ഞോടിയതുകൊണ്ട് ആരും കണ്ടില്ല' ആകെ ബഹളമയം പോലീസും എത്തിയിട്ടുണ്ട്. ഫയർഫോഴ്‌സും പാമ്പുപിടുത്തക്കാരനും ഉടനെയെത്തണം' നാട്ടുകാരുടെ ആവശ്യം .കൈപ്പുറം അബ്ബാസ്ക്ക എത്തിയിട്ടുണ്ടല്ലോ? കക്ഷി ഞങ്ങടെ തോഴനാട്ടോ... സ്കൂൾ പുറത്ത് കയറി മൂലോടെല്ലാം ഇളക്കി മാറ്റുന്നു. എന്നെ പിടിക്കാൻ ഓടിളക്കി ഇല്ലെന്നുറപ്പാക്കി കക്ഷി സ്ഥലം വിട്ടു ഒപ്പം നാട്ടുകാരും അധ്യാപികമാരും ഞാനും ഹെഡ്മാഷും മാത്രമായി. ഇളക്കി മാറ്റിയ മൂലൊടെല്ലാം ആര് തിരിച്ച് വെക്കും. ഒരു ആശാരിയെ കിട്ടണമെങ്കിൽ കൂലി രണ്ടായിരം ആകെ മൊത്തം രണ്ടായിരത്തി അഞ്ഞൂറ് ഒരു ചേര തന്ന പണിയേ - .. ആത്മഗതം കേട്ടപ്പോൾ സഹതാപം തോന്നി ഞാനെന്തു ചെയ്യാൻ പാവം ചേരയായിപ്പോയില്ലേ ബാലകൃഷ്ണൻ. ഇ, ജി.എൽ.പി.എസ് ചാലിശ്ശേരി
41
നന്ദി....
42